തിരുവനന്തപുരം : ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് എന്നല്ല ഒരു വർഗീയശക്തിയോടും ഐക്യപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വിവാദം ഉണ്ടാക്കി ആർഎസ്എസുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെ ചിത്രീകരിക്കാം എന്ന് വിചാരിച്ചാൽ അത് അത്രവേഗം ഏശുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആർഎസ്എസുമായി ഒരു മേഖലയിലും യോജിപ്പില്ല. ഇന്നലെയും യോജിപ്പില്ല ഇന്നും യോജിപ്പില്ല നാളെയും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിനെ കൊലപ്പെടുത്താൻ കരുതിയിരിക്കുന്ന വർഗ്ഗീയക്കൂട്ടമാണ് ആർഎസ്എസ്. ഏതെങ്കിലും തരത്തിൽ അവരുമായി ഒരു സന്ധിയും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും തണലിൽ നിന്നല്ല സിപിഐഎം പോരാടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് അർദ്ധ ഫാസിസ്റ്റ് വാഴ്ചക്ക് എതിരായ പോരാട്ടത്തിൽ ഞങ്ങൾ ഞങ്ങളായി തന്നെ നിന്നാണ് പോരാടിയത്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിട്ടില്ല. ജനതാ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ വൻ ചെറുത്ത് നിൽപ്പാണ് ജനതാ പാർട്ടി നടത്തിയത്. 1977 ൽ രൂപീകൃതമായ ജനതാ പാർട്ടിയിൽ ജനസംഘം ലയിക്കുകയായിരുന്നു. സിപിഐഎം ജനതാ പാർട്ടിയിൽ ലയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആർഎസ്എസുമായി ഇന്ദിരാ ഗാന്ധി നല്ല ബന്ധമാണ് പുലർത്തിയത്. സിപിഎമ്മിനെതിരെയുള്ള പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തിന് നിർജ ചൗധരിയുടെ How Prime Ministers Decide എന്ന ചരിത്ര പുസ്തകം ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.