(മാർച്ച് 11 ന് ജിദ്ദയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊസാദ് അൽ-ഐബാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, ഉക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, ഉക്രേനിയൻ പ്രസിഡൻഷ്യൽ ഓഫീസ് മേധാവി ആൻഡ്രി യെർമാക് – ഫയൽ ചിത്രം – Courtesy- Saudi Gazatte/X )
റിയാദ് : റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചകൾക്ക് നേതൃത്വം നൽകി സൗദി. അമേരിക്കയും റഷ്യയും യുക്രൈനും തമ്മിലുള്ള വെവ്വേറെ ചർച്ചകൾക്കായി നാളെ ഒരിക്കൽ കൂടി അറേബ്യൻ മണ്ണിൽ കളമൊരുങ്ങും. 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ച സാഹചര്യത്തിൽ മൂന്നാം വട്ട ചർച്ച ഏറെ പ്രസക്തമാണ്. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനും പ്രതീക്ഷ മറച്ചുവെയ്ക്കുന്നില്ല.
എന്നാൽ, ഇനിയുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും ഒത്തുതീർപ്പുകളുടെ ഘടനയെന്ന് റഷ്യ വിലയിരുത്തുന്നു.
ബുദ്ധിമുട്ടേറിയതാണ് ചർച്ചകളുടെ ഇനിയുള്ള ഓരോ വഴികളെന്നും റഷ്യ അഭിപ്രായപ്പെടുന്നു. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം, ഊർജ്ജോൽപ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയിൽ വെടിനിർത്തലിനും നേരത്തെ ചർച്ചകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞത്. ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ റഷ്യ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ചക്കിടെയാണ് സെലൻസ്കിയുടെ പ്രതികരണം. വിഷയം ചർച്ച ചെയ്യാൻ ഫ്രാന്‍സും യു കെയും അടക്കമുളള 20 രാജ്യങ്ങളില്‍ നിന്നുളള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ലണ്ടനില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.