മല്ലന്‍പുര്‍:എട്ട് വർഷത്തിന് ശേഷം വീണ്ടും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ഫൈനലിൽ. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനില്‍ക്കേ ആര്‍സിബി മറികടന്നു. ഐപിഎല്ലില്‍ ആര്‍സിബിയുടെ നാലാം ഫൈനലാണിത്. 2016-ലാണ് ഇതിന് മുൻപ് ആര്‍സിബി ഫൈനൽ കളിച്ചുത്.
27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ടാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ രജത് പടിദാര്‍ 15 റണ്‍സോടെ പുറത്താകാതെ നിന്നു. വിരാട് കോലി (12), മായങ്ക് അഗര്‍വാള്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്.
തോറ്റെങ്കിലും പഞ്ചാബിന് രണ്ടാം ക്വാളിഫയര്‍ അവശേഷിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സര വിജയികളെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് നേരിടും.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിനിടെ 101 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഐപിഎല്‍ ഇടവേളയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയ ശേഷം തിരിച്ചെത്തിയ ജോഷ് ഹെയ്സല്‍വുഡും സ്പിന്നര്‍ സുയാഷ് ശര്‍മയും യാഷ് ദയാലും ചേര്‍ന്നാണ് പഞ്ചാബിനെ തകര്‍ത്തത്. സുയാഷും ഹെയ്സല്‍വുഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദയാല്‍ രണ്ടു വിക്കറ്റെടുത്തു. 17 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 26 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. സ്റ്റോയ്നിസിനെ കൂടാതെ 18 റണ്‍സ് വീതമെടുത്ത ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങിനും അസ്മത്തുള്ള ഒമര്‍സായിക്കും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കാണാനായത്.
https://twitter.com/Kushacritic/status/1928114820223492340?t=jH7FMDbyB1YcBRrbkWR6KQ&s=19