കൊച്ചി : കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് സമസ്ത. മുസ്ലീം സംഘടനയായ സമസ്ത കേരള ജെം ഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തിലായിരുന്നു വിമർശനം.
ഏപ്രിൽ 4 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ പാർലമെന്റിലെ ചർച്ചയിൽ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ഒരു കറുത്ത അടയാളം ആണെന്ന് പറയുന്ന പത്രം, മുസ്ലീങ്ങളുടെ മൗലികാവകാശങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു ബില്ലിൽ മൗനം പാലിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
“ബിജെപി മുസ്ലീങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കുമ്പോൾ പ്രിയങ്ക ഗാന്ധി എവിടെയായിരുന്നു?” എന്ന് എഡിറ്റോറിയൽ ചോദിച്ചു, “രാഷ്ട്രത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ബില്ലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ല എന്ന ചോദ്യവും ഉന്നയിക്കപ്പെടും” എന്ന് കൂട്ടിച്ചേർത്തു. പാർലമെന്റിൽ ബില്ലിനെതിരെ നിലകൊണ്ടതിന് കോൺഗ്രസ്, ഇടതുപക്ഷം, ഇന്ത്യാ സഖ്യം എന്നിവയുൾപ്പെടെയുള്ള വിശാലമായ പ്രതിപക്ഷത്തെ എഡിറ്റോറിയൽ പ്രശംസിച്ചു.
ഭേദഗതിയെ അപകടകരം എന്ന് വിശേഷിപ്പിച്ച ലേഖനം, “ഇപ്പോൾ നിയമപോരാട്ടത്തിനുള്ള സമയമാണ്” എന്നും കൂട്ടിച്ചേർത്തു. നിയമനിർമ്മാണത്തെ കോടതിയിൽ വെല്ലുവിളിക്കുക എന്നതാണ് മുന്നോട്ടുള്ള ഏക മാർഗം എന്ന് അതിൽ പറയുന്നു. വിഷയം രാഷ്ട്രീയ നിലപാടുകൾക്കപ്പുറമാണെന്നും നിയമപരമായ പരിഹാരം ആവശ്യമാണെന്നും സൂചിപ്പിക്കുന്നു.
കേരളത്തിലെ ഏറ്റവും ശക്തമായ മുസ്ലീം സംഘടനകളിൽ ഒന്നാണ് സമസ്ത എന്നതും മുസ്ലീം വോട്ടർമാരിൽ ഗണ്യമായ സ്വാധീനമുള്ളതുമാണ് സമസ്ത എന്നതും കണക്കിലെടുക്കുമ്പോൾ ഈ എഡിറ്റോറിയൽ വളരെ പ്രധാനമാണ്. സംസ്ഥാനത്ത് പരമ്പരാഗതമായി കോൺഗ്രസിന് ഈ സമുദായത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ വരുന്ന ഇലക്ഷനിൽ ഏതു വിധേന പ്രതിഫലിക്കുമെന്ന് കണ്ടറിയണം. പാർലമെന്റിൽ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. അതിനിടയാണ് അവർ പ്രതീക്ഷയർപ്പിച്ച കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അസാധാരണമായ മൗനം.