പ്രധാനമന്ത്രി മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ “നരേന്ദർ കീഴടങ്ങൂ” എന്ന പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് തരൂർ വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രധാനമന്ത്രി മോദി കീഴടങ്ങിയതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തരൂരിൻ്റെ മറുപടി. ഓപ്പറേഷൻ സിന്ദൂറിനോട് ബന്ധപ്പെട്ട ഇന്ത്യൻ നയങ്ങളെയും നടപടികളെയും ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാൻ പുറപ്പെട്ട ഒരു സംഘത്തെ നയിക്കുന്നത് കോൺഗ്രസ് നേതാവായ ശശി തരൂർ ആണ്.
ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്ക മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ അവഗണിച്ച തരൂർ
ഇന്ത്യയെ വെടിനിർത്തലിന് ആരും പ്രേരിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും പാക്കിസ്ഥാൻ്റെ അപേക്ഷയനുസരിച്ചായിരുന്നു ഇന്ത്യയുടെ നടപടിയെന്നും വ്യക്തമാക്കി.
പാക്കിസ്ഥാനിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഇന്ത്യ ഭാവിയിലും ആക്രമണത്തിന് തയ്യാറാണെന്ന് തരൂർ പറഞ്ഞു.
“പാക്കിസ്ഥാനികൾ ഭീകരതയുടെ ഭാഷ ഉപയോഗിക്കുന്നിടത്തോളം കാലം, അവരുടെ അതേ ഭാഷ സംസാരിക്കുന്നതിൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഞങ്ങൾ ബലപ്രയോഗത്തിന്റെ ഭാഷ ഉപയോഗിക്കും, അതിന് മൂന്നാം കക്ഷിയുടെ ആവശ്യമില്ല.” അദ്ദേഹം പറഞ്ഞു.
ഇന്ത്യ യുഎസുമായി “വളരെ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളിത്തം” പങ്കിടുന്നുണ്ടെന്ന് പറഞ്ഞതിനാൽ വിശദാംശങ്ങളിലേക്ക് കടക്കാൻ താൽപ്പര്യമില്ലെന്ന് തരൂർ പറഞ്ഞു.
ഡൊണാൾഡ് ട്രംപിൻ്റെ ആഹ്വാനത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. 1971 ൽ അമേരിക്കയുടെ സമ്മർദ്ദമുണ്ടായിട്ടും അംഗീകരിക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തയ്യാറായിട്ടില്ല എന്നത് ഓർമ്മപ്പെടുത്തിക്കൊണ്ട് രണ്ടു പേരെയും താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാഹുലിൻ്റെ പരാമർശം