തിരുവനന്തപുരം : പ്രതിപക്ഷ നേതാവടക്കം കോൺഗ്രസിൽ നിന്നും യുഡിഎഫ് കക്ഷികളിൽ നിന്നുമുള്ള വ്യാപക വിമർശനങ്ങൾക്കിടയിലും
കേരളത്തിലെ ഇടത് സർക്കാറിൻ്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് ലേഖനമെഴുതിയതിൽ നിലപാട് തിരുത്താതെ ശശി തരൂർ. പറഞ്ഞത് മാറ്റിപ്പറയണമെങ്കിൽ തെറ്റ് ചൂണ്ടിക്കാണിച്ചു നൽകണമെന്നാണ്, വിമർശനമുന്നയിച്ച ദേശീയ – സംസ്ഥാന നേതൃത്വങ്ങളോട് തരൂരിൻ്റെ മറുപടി.

പ്രവർത്തകസമിതി അംഗത്വം ഒഴിയണമെങ്കിൽ അതും ചർച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാർട്ടിയെ തരൂർ വെട്ടിലാക്കിയിരിക്കുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറുമടക്കം പാർട്ടിനേതാക്കൾ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല. ഇടത് സർക്കാറിൻ്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തിൽ ഒരുമാറ്റത്തിനുമില്ലെന്ന് തരൂർ.
എങ്കിലും, തരൂരിൻ്റെ രണ്ട് ഫേസ്ബുക്ക് പോസ്റ്റിലും ഇന്ന് ചില മയപ്പെടലുകൾ ദൃശ്യമാണ്. സ്റ്റാർട്ടാപ്പ് നേട്ടങ്ങൾക്ക് തുടക്കമിട്ടത് ആന്റണി ഉമ്മൻചാണ്ടി സർക്കാറുകളെന്ന കൂട്ടിച്ചേർക്കലും വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കുള്ള പ്രശംസയുമൊക്കെ ഈ രീതിയിൽ വായിച്ചെടുക്കാം. അപ്പോഴും, അന്ന് തുടങ്ങിവെച്ചത് ഇടത് സർക്കാർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയെന്ന് തരൂർ ഊന്നിപ്പറയുന്നുണ്ട്. കേരളത്തെ കുറിച്ചുള്ള ഗ്ലോബൽ സ്റ്റാർട്ടാഅപ്പ് എക്കോ സിസ്റ്റം റിപ്പോർട്ടാണ് തരൂർ മുഖ്യമായും എടുത്തുപറയുന്നത്. കേരള റാങ്കിംഗ് റിപ്പോർട്ടുകൾ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കൾ തള്ളുമ്പോൾ തിരുത്തണമെങ്കിൽ പകരം വിവരങ്ങൾ നൽകണമെന്നാണ് തരൂർ മുന്നോട്ടു വെയ്ക്കു ഡിമാൻ്റ്.