തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പാണ് തരൂർ നൽകിയിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശശി തരൂരിൻ്റെ മുന്നറിയിപ്പ്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാദ്ധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
‘പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ എനിക്കുണ്ട്’ തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണ്. ആ രീതിയിലുള്ള ഇടപെടലാണ് 2026-ലും പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂർ പറഞ്ഞു.
”അതുകൊണ്ട് എന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ പാര്‍ട്ടിക്കൊപ്പം ഞാനുണ്ടാവും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനറിയാം. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്”- ശശി തരൂര്‍ പറഞ്ഞു.
വോട്ടുചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ മറ്റുള്ളവരും തന്റെ അതേ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവര്‍ത്തകര്‍ കരുതുന്നുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ഇടത്പക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കിയ വ്യവസായ വികസന പദ്ധതികളെക്കുറിച്ച് ലേഖനമെഴുതിയതിൻ്റെ പേരിൽ വിവാദം നിലനിൽക്കവെയാണ് കോൺഗ്രസിന് ശശി തരൂരിൻ്റെ താക്കീതുമെന്നത് ശ്രദ്ധേയം. ലേഖന വിവാദത്തെ തുടർന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാഗമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിനകത്തും ഇത്തരം അഭിപ്രായ രൂപീകരണത്തിനാണ് പ്രസക്തിയേറുന്നത്.