കൊച്ചി: പോലീസിന് മുന്നിൽ കുറ്റസമ്മതവുമായി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളം നോർത്ത് സ്റ്റേഷനിൽ രാവിലെ ഹാജരായ ഷൈൻ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ശരിക്കും പതറി. ഷൈൻ ടോം ചാക്കോയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തതുപോലും. മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസം കഴിഞ്ഞെങ്കിലും പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങുകയായിരുന്നെന്നും പോലീസിനോട് പറഞ്ഞു.
ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. തന്‍റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങൾ തസ്ലിമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാൾ ഷൈൻ ടോം ആണെന്നുള്ള റിപ്പോര്‍ട്ടുകൾ ആ സമയം തന്നെ പുറത്ത് വന്നിരുന്നു. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയുമാണ് പിടിയിലായ തസ്ലീമ.
ഹോട്ടലിൽ ചാടിയോടി രക്ഷപ്പെട്ട ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സജീറിനെ അറിയാമെന്ന് ഷൈൻ പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുമുണ്ട്.
ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലമാണ് ഇനി നിര്‍ണായകം. പരിശോധന പൂര്‍ത്തിയാക്കി ഷൈനെ നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ചു. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തിയത്. തലമുടി, നഖം, രക്തം എന്നിവ പരിശോധനക്ക് വിധേയമാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു മെഡിക്കല്‍ പരിശോധന. എസിപി ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധനയില്‍ വ്യക്തമാകും.
ഇപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലം കേസില്‍ അതിനിര്‍ണായകമാകും. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും ഇപ്പോൾ പോലീസ് പരിശോധിക്കുന്നുണ്ട്.