തിരുവനന്തപുരം : മെയ് 24-ന് കൊച്ചി തീരത്ത് മുങ്ങി കണ്ടെയ്നറുകൾ തീരത്തടിഞ്ഞ സംഭവത്തിൽ എംഎസ്‌സി എൽസ 3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്. എംഎസ്‌സി എൽഎസ്എ 3 യുടെ ഉടമകൾക്കും ജീവനക്കാർക്കുമെതിരെ കേരള കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. സി. ഷാംജി എന്നയാളുടെ പരാതിയിൽ കപ്പലിൽ അശ്രദ്ധമായി സഞ്ചരിച്ചതും വിഷവസ്തുക്കൾ ഉപയോഗിച്ചുള്ള അശ്രദ്ധയും ഉൾപ്പെടെ ബിഎൻഎസിന്റെ 282,285,286,287,288,3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ എടുത്തിയിരിക്കുന്നത്. ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്. അപകടകരമായ വസ്തുക്കളുള്ള കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രതിയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായതായി എഫ്‌ഐആറിൽ പറയുന്നു. പ്ലാസ്റ്റിക്കുകളും മറ്റ് അപകടകരമായ വസ്തുക്കളും പുറത്തുവിടുന്നത് പരിസ്ഥിതിയെ മലിനമാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഈ സംഭവം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെയും ബാധിച്ച് ലക്ഷക്കണക്കിന് നഷ്ടമുണ്ടാക്കി.