കൊച്ചി : മഫ്തിയിൽ പരിശോധനക്ക് പോകുന്ന പോലീസിന് നിർദ്ദേശവുമായി ഹൈക്കോടതി. പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡുമായി മാത്രമെ ഇനി മുതൽ പോലീസ് മഫ്തിയിൽ പരിശോധനയ്ക്ക് പോകാവൂ എന്ന് ഹൈക്കോടതി. മഫ്തിയിൽ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം സ്വദേശി ഷിബിൻ ഷിയാദിനാണ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.
ഭാരതീയ ന്യായസംഹിതയിലോ കേരള പോലീസ് ആക്ടിലോ മഫ്തി പോലീസിങ്ങിനെക്കുറിച്ച് പറയുന്നില്ല. കേരള പോലീസ് മാനുവലിൽ മഫ്തിയിൽ പട്രോൾ നടത്താമെന്നു പറയുന്നുണ്ടെങ്കിലും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാകണമെന്ന് നിർദ്ദേശമുണ്ട്.
മയക്കുമരുന്ന് പിടികൂടാൻ മഫ്തിയിലെത്തിയ വാകത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കുനേരെയാണ് പ്രതി കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്.
കഴിഞ്ഞ ഒക്ടോബർ 24-നായിരുന്നു സംഭവം. ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സം നിന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു ഹർജിക്കാരനെതിരേ കേസ്. പോലീസുകാർ മഫ്തിയിലായിരുന്നെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. മയക്കുമരുന്ന് കേസുകൾ പിടിക്കാൻ മഫ്തി പോലീസിങ് അനിവാര്യമാണെന്ന് സർക്കാരും വാദിച്ചു.
തിരിച്ചറിയൽ കാർഡൊന്നുമില്ലാതെ പരിശോധനയ്ക്കെത്തിയത് ജനങ്ങൾ ചോദ്യംചെയ്താൽ കുറ്റംപറയാനാകില്ലെന്നും സ്വയം സുരക്ഷയുടെ കാര്യത്തിൽ പോലീസിനു ജാഗ്രതവേണമെന്നും കോടതി പറഞ്ഞു.