ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ക്രെംലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുടിൻ തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി മോദിയെ വിളിച്ച് പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ‘ബാഹ്യ സ്വാധീനം’ യാതൊരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും ഇത് കൂടുതൽ ഊഷ്മളമായി തുടരുമെന്നും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
.
“പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു,” പുടിനും മോദിയും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധി ജയ്‌സ്വാൾ എക്സിൽ കുറിച്ചു.
റഷ്യയുടെ വിജയദിനത്തിന്റെ 80-ാം വാർഷികാഘോഷത്തിൽ പ്രധാനമന്ത്രി മോദി പുടിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിക്കുകയും ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്ന് ജയ്‌സ്വാൾ വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വിജയദിനത്തിൽ പങ്കെടുക്കാൻ റഷ്യ ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രിക്ക് റഷ്യ സന്ദർശിക്കില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പരിപാടിയിൽ നിന്ന് വിട്ടുനിന്നോക്കും. പകരം പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുമെനാണ് പ്രതീക്ഷ.