ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികന്മാരുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി ഈടാക്കാമെന്ന വിധി ശരിവെച്ചത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി.
വിഷയത്തിലെ മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് 2024 നവംബർ ഏഴിന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചത്. സ്കൂളിന് പണം നൽകുന്നത് സാലറി ഗ്രാന്റ് എന്ന നിലയ്ക്കാണെന്നും അതിനാൽ ടിഡിഎസിൽനിന്ന് ഒഴിവാക്കേണ്ടതില്ലെന്നുമായിരുന്നു അന്ന് ബെഞ്ച് പറഞ്ഞിരുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധന ആവശ്യപ്പെട്ട ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച നടപടി പുനഃപരിശോധിക്കാൻ വേണ്ടുന്ന സംഗതികളൊന്നും റിവ്യൂ ഹർജികളിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.