ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി മന്ത്രിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് ചോദ്യം ചെയ്ത് സമീപിച്ചപ്പോഴായിരുന്നു മന്ത്രി കുൻവർ വിജയ് ഷാ സുപ്രീം കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങിയത്. അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
“ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഏതുതരം പ്രസ്താവനകളാണ് നടത്തുന്നത്?” മെയ് 14-ന് മധ്യപ്രദേശ് ഹൈക്കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച ഉത്തരവിനെതിരെ ഷാ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനിടെ, ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അഭിപ്രായപ്പെട്ടു.
കേണൽ ഖുറേഷിയെ “ഭീകരരുടെ സഹോദരി” എന്ന് വിശേഷിപ്പിച്ചതിന് ഷായ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ “അപമാനകരം” എന്നും ” മോശം ഭാഷ” എന്നും വിശേഷിപ്പിച്ചു. സംഭവത്തിൽ പിന്നീട് മന്ത്രി ഖേദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഷായുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. എഫ്‌ഐആറിൽ കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചില്ല. പക്ഷേ വെള്ളിയാഴ്ച വാദം കേൾക്കാൻ സമ്മതിച്ചു.
‘ഭീകരവാദികളുടെ സഹോദരി’ എന്നാണ് മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നാണ് മന്ത്രിയുടെ പ്രസ്താവന.