നിലമ്പൂർ : ഇതുവരെയുള്ള പ്രവർത്തനത്തിൽ ക്ലീൻ ഇമേജ് ഉള്ളയാളാണ് സ്വരാജ്. കറകളഞ്ഞ വ്യക്തിത്വം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള പിന്തുണയാണ് എൽഡിഎഫിന് ജനങ്ങൾ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ തെരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ഇന്നലെയാണ് മണ്ഡലത്തിൽ പര്യടനം തുടങ്ങിയത്. എം. സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വത്തിന് മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. LDF സർക്കാരിന്റെ പ്രവർത്തനം പൊതുവെ നാട് സ്വാഗതം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാനാർത്ഥി പ്രകടനത്തിൽ എൽഡിഎഫുകാർ മാത്രമല്ല ഇതേവരെ എൽഡിഎഫ് പരിപാടികളിൽ പങ്കെടുക്കാത്തവരും കൂടുതലായി എത്തി. സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചു എന്നതാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന് നല്ല നിലയിൽ മുന്നോട്ടു പോകാനാകും എന്നാണ് വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. നിയമസഭാ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട കുഞ്ഞാലിയെ മലപ്പുറവും കേരളവും ഓർക്കുന്നുവെന്ന് അദേഹം പറഞ്ഞു.
ചതി പ്രയോഗത്തിലൂടെ ആയിരുന്നു വാരിയൻ കുന്നനെ കൊലപ്പെടുത്തിയത്. ചതിക്ക് ഇരയായവർ ആണ് തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല ഇത്. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. ജനങ്ങൾ ശരിയായ പിന്തുണ എൽഡിഎഫിന് നൽകി. എൽഡിഎഫിന് ജനസ്വീകാര്യത വർദ്ധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിനും ജനങ്ങൾക്കും ദ്രോഹമായത് ഒക്കെ എൽഡിഎഫ് തുറന്നു കാണിക്കും. കേരളത്തിന് കിട്ടിയ സൽപ്പേരിൽ ഒന്ന് അഴിമതി കുറഞ്ഞ സംസ്ഥാനമെന്നത് ആണ്. അഴിമതി സ്വയമേവ കുറയുന്നതല്ല. അഴിമതിയുടെ കാര്യത്തിൽ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് നിലപാട് വേണം. അതാണ് എൽഡിഎഫിന് ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.