ന്യൂഡൽഹി : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടിക്കറ്റ് വിൽപ്പനയിലൂടെ സംരക്ഷിത സ്മാരകങ്ങളുടെ വരുമാന നേട്ടത്തിൽ ഒന്നാം സ്ഥാനം താജ്മഹലിന്. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ സ്മാരകങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ വിറ്റതിലൂടെ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ (എ.എസ്.ഐ)ക്ക് വർഷം തിരിച്ചുള്ളതും സ്മാരകം തിരിച്ചുള്ളതുമായ തുക എത്രയാണെനതായിരുന്നു ചോദ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രവേശന ടിക്കറ്റുകളുടെ വിൽപ്പനയിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സ്മാരകങ്ങൾ ഏതൊക്കെയാണെന്നും ചോദ്യമുണ്ടായിരുന്നു.
2019-20 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെയുള്ള ഡാറ്റ മന്ത്രി അവതരിപ്പിച്ചു. ഡാറ്റ അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷവും ഒന്നാം സ്ഥാനം താജ്മഹൽ തന്നെ. മുഗൾ കാലഘട്ടത്തിലെ വാസ്തുവിദ്യാ അത്ഭുതം പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തിയാണ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നായി ഇന്നും ഇത് കണക്കാക്കപ്പെടുന്നു.
2019-20 സാമ്പത്തിക വർഷത്തിൽ, ആഗ്രയിലെ ആഗ്ര കോട്ടയും ഡൽഹിയിലെ കുത്തബ് മിനാറുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്.. 2020-21 സാമ്പത്തിക വർഷത്തിൽ, തമിഴ്‌നാട്ടിലെ മാമല്ലപുരം സ്മാരകങ്ങളുടെ കൂട്ടായ്മയും കൊണാർക്കിലെ സൂര്യക്ഷേത്രവുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ, ഡൽഹിയിലെ കുത്തബ് മിനാറും ചെങ്കോട്ടയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.