ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറപ്പിക്കാൻ പോന്ന ചര്‍ച്ചകളാണ് ഔദ്യോഗിക ഫോൺ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്.
പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര്‍ എക്‌സിലൂടെ ഫോൺ സംഭാഷണത്തിൻ്റെ വിവരം പങ്കുവെച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനുമിടയിൽ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ താലിബാൻ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയശങ്കർ മുത്താഖിയെ വിളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.