ന്യൂഡൽഹി: സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ.
ദേശിയ വിദ്യാഭ്യാസ നയവും പിഎം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിന്‍റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. 2291.30 കോടി രൂപ അടിയന്തരമായി കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാടിൻ്റെ ഹർജി.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പിഎം-ശ്രീ പദ്ധതി നടപ്പാക്കാത്തത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാൽ വിസമ്മതിച്ചത്. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങൾക്ക് അർഹതപെട്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷാ നയം പ്രകാരം തങ്ങൾക്ക് 2151. 59 കോടി ലഭിക്കേണ്ടതാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. ഇതിൽ ആറ് ശതമാനം പലിശ കണക്കാക്കിയാൽ 139.70 കോടി വരും. അങ്ങനെ ആകെ 2291.30 കോടി രൂപ തങ്ങൾക്ക് ലഭിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്രത്തിന്റെ നിലപാട് കോപ്പറേറ്റിവ് ഫെഡറലിസത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ തമിഴ് നാട് സർക്കാർ ബോധിപ്പിച്ചിട്ടുണ്ട്.