സൂറത്ത് : സൂറത്തിൽ 11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് 23 വയസ്സുള്ള അദ്ധ്യാപിക അറസ്റ്റിൽ. കുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മകനെ അതേ സൊസെെറ്റിയിൽ താമസിക്കുന്ന അദ്ധ്യാപികയോടൊപ്പം കാണാതായതായാണ് പിതാവിൻ്റെ പരാതിയിലെ ആരോപണം. സൊസൈറ്റിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ അദ്ധ്യാപിക ആൺകുട്ടിയെ കൂടെ കൊണ്ടുപോയതായി വ്യക്തമായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഗുജറാത്ത് – രാജസ്ഥാൻ അതിർത്തിയിലെ ഷംലാജിക്ക് സമീപം കുട്ടിയെയും ടീച്ചറേയും കണ്ടെത്താനായത്.
പോലീസ് പറയുന്നതനുസരിച്ച്, ഏപ്രിൽ 25 ന് അദ്ധ്യാപിക മാൻസി തന്റെ വിദ്യാർത്ഥിയുമായി സൂറത്തിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെ നിന്ന് ഇരുവരും ജയ്പൂരിലേക്ക് പോയി രണ്ട് രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ ആൺകുട്ടിയുമായി ശാരീരിക ബന്ധമുണ്ടെന്ന് ടീച്ചർ സമ്മതിച്ചു. തട്ടിക്കൊണ്ടുപോകലിനൊപ്പം പോക്സോ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭഗീരഥ് സിംഗ് ഗാധ്വി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഒരാളെ ശാരീരികമായി പീഡിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപികയേയും വിദ്യാർത്ഥിയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.