ഗുപ്തകാശി : പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ തന്നെ നടുറോഡിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്ത്
സ്വകാര്യ ഹെലികോപ്റ്റർ. ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലാണ് സംഭവം. സാങ്കേതിക തകരാറാണ് റോഡിന്റെ മധ്യത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം. കേദാർനാഥ് ധാമിലേക്ക് അഞ്ച് യാത്രക്കാരുമായി പോകുന്നതിനിടെ ഉച്ചയ്ക്ക് 12:52 ഓടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ് വേണ്ടി വന്നത്.
ലാൻഡിംഗിനിടെ ഹെലികോപ്റ്ററിന്റെ വാൽഭാഗം തട്ടി റോഡിൽ ഒരു കാർ തകർന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൈലറ്റിന് നിസാര പരിക്കുകൾ സംഭവിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറന്നുയരുന്നതിനിടെ നിയന്ത്രണ സംവിധാനത്തിൽ തടസ്സം അനുഭവപ്പെടുന്നതായി പൈലറ്റ് ക്യാപ്റ്റൻ ആർ.പി.എസ്. സോധി
റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കൃത്യസമയത്ത് തീരുമാനമെടുത്ത് ഹെലിപാഡിന് തൊട്ടുതാഴെയുള്ള റോഡിൽ അടിയന്തര ലാൻഡിംഗ് ചെയ്തതിനാൽ വലിയൊരു അപകടം വഴിമാറി.
ജില്ലാ ടൂറിസം വികസന ഓഫീസറും ഹെലി സർവീസ് നോഡൽ ഓഫീസറുമായ രാഹുൽ ചൗബെ സംഭവം സ്ഥിരീകരിച്ചു, “ക്രെസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ അഞ്ച് യാത്രക്കാരുമായി ബഡാസു ബേസിൽ നിന്ന് ശ്രീ കേദാർനാഥ് ധാമിലേക്ക് പറന്നുയരുമ്പോൾ സാങ്കേതിക തകരാർ സംഭവിച്ചു. പൈലറ്റ് കൃത്യസമയത്ത് തകരാർ തിരിച്ചറിയുകയും അടുത്തുള്ള ഒഴിഞ്ഞ റോഡിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.”
ഹെലികോപ്റ്ററിന്റെ ഹാർഡ് ലാൻഡിംഗ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകൾ വരുത്തി, പക്ഷേ സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി.
“പൈലറ്റിന്റെ ജാഗ്രത ഒരു വലിയ അപകടം ഒഴിവാക്കി.” ജില്ലാ ടൂറിസം വികസന ഓഫീസറും ഹെലി സർവ്വിസ് നോഡൽ ഓഫീസറുമായ രാഹുൽ ചൗബെ സംഭവം സ്ഥിരീകരിച്ചു. വളരെ വേഗം തന്നെ പ്രാദേശിക ഭരണകൂടം സ്ഥലത്തേക്ക് ഒരു സംഘത്തെ അയയ്ക്കുകയും ഹെലികോപ്റ്റർ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കിയതായും മേഖലയിലെ ഹെലി ഷട്ടിൽ പ്രവർത്തനങ്ങൾ ഒരു മാറ്റവും വരുത്താതെ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.