വാഷിങ്ടൺ : മെക്സിക്കോയ്ക്കും കനഡക്കും മേൽ പ്രഖ്യാപിച്ച അധിക ഇറക്കുമതിച്ചുങ്കം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വർദ്ധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് തീരുവ വർദ്ധന നിലവിൽ വരാനിരുന്നത്. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും മുക്കാൽ മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം.
മെക്സിക്കോയ്ക്കുമേൽ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാന കാരണമായി പറഞ്ഞിരുന്നത് തെക്കൻ അതിർത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു. അതിന് പരിഹാരമായി യുഎസുമായുള്ള അതിർത്തിയിൽ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് മെക്സിക്കോ യുഎസിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. യുഎസിലേക്കുള്ള ലഹരിമരുന്ന് കള്ളക്കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം.
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിലും ഇതോടൊപ്പം ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണ. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.