തിരുവനന്തപുരം : കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസിൻ്റെ വിമർശനം. ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു.
ഡോ ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിൽ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നു. നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ അധികാരികൾ ആർജവം കാണിക്കണം. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുത്. മുൻപ് പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ് കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടത്.
അതേസമയം ഇടുക്കി പരുന്തുംപാറയിലെ അനധികൃത
റിസോർട്ട് പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിൻ്റെ റിസോർട്ടിനോടനുബന്ധിച്ച് നാട്ടിയ കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയത്. റവന്യൂ വകുപ്പിന്റെ 15 അംഗ പ്രത്യേക സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടു നീങ്ങുന്നത്.