ചെന്നൈ : തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വികടൻ മാസിക നൽകിയ അപ്പീലിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൻ്റെ പേരിലായിരുന്നു വെബ്‌സൈറ്റിനെതിരെ വിലക്ക് വന്നത്. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ തത്ക്കാലം വാരിക നീക്കണം. കാർട്ടൂൺ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും. അതിൽ തീരുമാനമാകും വരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കാർട്ടൂൺ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതായി തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് മാർച്ച് 21ന് വീണ്ടും പരിഗണിക്കും.
കാർട്ടൂൺ നീക്കിയ വിവരം വാരിക കേന്ദ്രത്തെ അറിയിക്കണം. അതിന് ശേഷം മാത്രമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വെബ്സൈറ്റിലെ മുഖചിത്രം.
ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം. കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗൻ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വന്നത്. തുടരന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന സ്ഥിരീകരണം ലഭ്യമായത്.