കൊച്ചി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാർ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മൊറട്ടോറിയത്തിൽ വായ്പയ്ക്ക് പലിശയുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചു. പലിശയുണ്ടെന്നാണ് കേന്ദ്രത്തിന്റെ മറപടി. അങ്ങനെയെങ്കിൽ ദുരന്തബാധിതർക്ക് എന്ത് ഗുണമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് ഇതെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.