[ AIR PIC : Naseer Babu, PTC : Kozhikode/ X ]
കോഴിക്കോട് : ബേപ്പൂർ തുറമുഖത്ത് നിന്നും 78 നോട്ടിക്കൽ മൈൽ അകലെ ഇന്നലെയുണ്ടായ കപ്പലപകടത്തിൽ ഇതുവരെയും തീയണക്കാനായിട്ടില്ലെന്നത് ഭയാശങ്കകളോടെയാണ് കേരളം നോക്കിക്കാണുന്നത്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ കപ്പൽ മുങ്ങാനുള്ള സാദ്ധ്യതയും കണ്ടെയ്നറുകളിലെ വിഷാംശമുള്ള രാസവസ്തുക്കൾ കടലിൽ കലരാനും സാദ്ധ്യതയേറെയാണെന്ന് വിദഗ്ദർ പറയുന്നു. ഇത് കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയുയർത്തും.
കൊളംബോയിൽ നിന്ന് നവ ഷെവയിലേക്കുള്ള യാത്രാമദ്ധ്യേ WANHAI 503 എന്ന ചരക്ക് കപ്പലാണ് കടലിൽ അപകടത്തിൽപ്പെട്ട് ഇപ്പോഴും തീയാളി ഭീഷണിയുയർത്തുന്നത്. കുറഞ്ഞത് 20 കണ്ടെയ്‌നറുകളെങ്കിലും കടലിലേക്ക് മറിഞ്ഞു വീണതായി റിപ്പോർട്ടുണ്ട്. നിരവധി സ്‌ഫോടനങ്ങളും തുടർന്ന് തീപ്പിടുത്തവും ഉണ്ടായതായാണ് വിവരം.
കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതും കണ്ടെയ്നറുകളിലെ ഇതുവരെ വ്യക്തമാകാത്ത രാസവസ്തുക്കളാണ്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളിൽ തീപ്പടർന്ന് ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാൽ തന്നെ അടുത്തു ചെന്നു അഗ്നിരക്ഷാ പ്രവർത്തനം നടത്താൻ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും കഴിയുന്നില്ല. അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലുള്ളത് എന്ന് പറയുന്നു. എന്നാൽ, രാസവസ്തുക്കൾ ഏതൊക്കെയാണെന്ന് വ്യക്തമല്ലാത്തതിനാൽ ഇതെല്ലാം എത്രത്തോളം പാരിസ്ഥിതികപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് കാത്തിരുന്ന് കാണണം.
ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം കടലിൽ മുങ്ങിപ്പോയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ അപകടകരമായ കണ്ടെയ്നറുകളും ഇന്ധനവും കേരളത്തിനുണ്ടാക്കിയ ആശങ്കയൊഴിയുന്നതിന് മുൻപാണ് മറ്റൊരു കണ്ടെയ്നർക്കപ്പൽ അപകടം കൂടി സംസ്ഥാനത്തിന് ഭീതിയുണർത്തുന്നത്.
അതേസമയം, തീപ്പിടിച്ച സിംഗപ്പൂർ കപ്പലിലെ 18 തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. കാണാതായ നാലുപേർക്കായി തിരച്ചിൽ ഇപ്പോഴും ശക്തമായി തുടരുന്നു. കേരള തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്.