[Photo Courtesy : Indian Navy/X]
കൊച്ചി : കനത്തമഴയിലും തീയണയാതെ ചരക്കുകപ്പൽ. വാൻ ഹയി 503 സിംഗപ്പൂർ കപ്പലിലെ തീ ഏഴാം ദിവസവും കെടുത്താനായിട്ടില്ല. കപ്പലിന്റെ ഡെക്കിൽ മുൻഭാഗത്തായി ചെറിയ തോതിൽ തീ ഇപ്പോഴുമുണ്ട്. കനത്ത പുകയും ഉയരുന്നുണ്ട്. ഇതിനാൽ കപ്പലിൻ്റെ വശങ്ങളിലും ബങ്കർ ടാങ്കുകൾക്കു സമീപവും വെള്ളവും പതയും പമ്പ് ചെയ്തു തണുപ്പിക്കുന്ന ജോലികളാണു നടക്കുന്നത്. കപ്പലിലെ ബങ്കർ ടാങ്കുകൾക്കുള്ളിലെ ഇന്ധനം കനത്ത ചൂടിൽ വാതകമായി മാറിയാൽ സ്ഫോടനമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തുടർച്ചയായി തണുപ്പിക്കുക മാത്രമാണു മാർഗ്ഗം.
കനത്ത മഴയും ശക്തമായ തിരയും കാറ്റുമാണ് തീയണയ്ക്കാൻ തടസ്സമാകുന്നത്. കടലിൽ വാൻ ഹയി ഉള്ള മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മണിക്കൂറിൽ 100 വരെ കിലോമീറ്റർ വേഗത്തിലാണു കരയിലേക്ക് കാറ്റ് വീശുന്നത്. കാഴ്ചാപരിധിയും വളരെ കുറവ്. സാൽവേജ് കമ്പനിയുടെ 5 യാനങ്ങളുടെ നേതൃത്വത്തിലാണ് തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. തീപ്പിടിച്ചു നിയന്ത്രണം വിട്ട് കൊച്ചി തീരത്തോടു വളരെ അടുത്തെത്തിയ കപ്പലിനെ ഇന്നലെ കെട്ടിവലിച്ച് ഉൾക്കടലിലേക്ക് നീക്കുകയായിരുന്നു. സാൽവേജ് കമ്പനിയുടെ ഓഫ് ഷോർ വാറിയർ എന്ന ടഗ് ആണ് കപ്പലിനെ കരയിലേക്ക് ഒഴുകാതെ കെട്ടിവലിച്ചു നിർത്തുന്നത്. തീരത്തുനിന്ന് 59 നോട്ടിക്കൽ മൈൽ അകലെയാണ് ഇപ്പോൾ കപ്പൽ.
അതേസമയം, വാൻ ഹയിയിൽ നിന്നു കടലിൽ വീണതെന്നു കരുതുന്ന ഭാഗികമായി കത്തിയ ബാരലുകളിലൊന്നു കൊല്ലം ആലപ്പാട് തീരത്തടിഞ്ഞു. ഇന്നു മുതൽ 18 വരെ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിലായി കപ്പലിലെ കണ്ടെയ്നറുകൾ അടിയാൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.