പാക്കിസ്ഥാനുമായുള്ള വടക്കൻ, പടിഞ്ഞാറൻ അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാർ അനുമതി. ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.
ഇന്ത്യൻ ആർമിയുടെ റിസർവ്വ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി. സൈന്യത്തിന്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല. ആകെയുള്ള 32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ, ആൻഡമാൻ നിക്കോബാർ കമാൻഡുകളിലും ആർമി ട്രെയിനിങ് കമാൻഡിലും നിയോഗിക്കാനാണ് നീക്കം
പാകിസ്ഥാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ അതിർത്തി കടന്നുള്ള പ്രകോപനങ്ങൾ ഇന്ത്യ നിരന്തരം നേരിടുന്ന സമയത്താണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.