കല്‍പ്പറ്റ: നമ്മുടെ നാടിൻ്റെ ഐക്യം ഒരുമ എന്നത് കൊണ്ടാണ് അസാദ്ധ്യത്തെ സാദ്ധ്യമാക്കാനായതെന്ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും സഹകരിച്ചത് നാടിൻ്റെ അപൂർവ്വത. ദേശീയ-അന്തർ ദേശീയ മാതൃക ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
നാട് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ ഘട്ടത്തിലാണ് ഈ പദ്ധതി ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിലൂടെ മഹാമാരിയിലൂടെ കടന്ന് പോയ ഘട്ടം. സാമ്പത്തിക ഞരുക്കം ബാധിക്കാത്ത വിധം പുനരധിവാസ നടപടികൾ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെ ചടങ്ങിൽ മുഖ്യമന്ത്രി വിമർശിച്ചു. പുനരധിവാസത്തിനായി കേന്ദ്രസഹായം നിർഭാഗ്യവശാൽ ലഭിച്ചില്ലെന്നും ഇനി എന്ത് ലഭിക്കും എന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായവുമായി കിട്ടിയത് പരിമിതമായ തിരിച്ചടവ് വായ്പ എന്ന രീതിയിലാണെന്നും അദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അസാധാരണ ദേശീയ ദുരന്തം എന്ന നിലയിൽ ഇടപെടൽ പ്രതീക്ഷിച്ചു. എന്നാൽ അതും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളതിൻ്റെ തനത് മാതൃകയായി മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി വിലയിരുന്നപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം ഒപ്പം നിൽക്കും എങ്കിൽ ഒന്നും അസാധ്യമാവില്ല. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാൻ കഴിയില്ല. നാം എന്തിനേയും അതിജീവിക്കും എന്നാണ് ഈ പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസത്തിനായി 20 കോടി രൂപ നൽകും എന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് ചടങ്ങിൽ മുഖ്യമന്ത്രി വായിച്ചു. കൂടാതെ പുനരധിനവാസത്തിനായി ഒപ്പം നിന്ന സംഘടനകളെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.
7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗൺഷിപ്പ് നിർമ്മിക്കുന്ന കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.
ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സർക്കാരും തമ്മിൽ വില സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാൽ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടർ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
കൽപ്പറ്റ ബൈപ്പാസിനടുത്ത് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക. 1000 ചതുരശ്ര അടിയിൽ ഒരുനില വീട് ആണ് ടൗൺഷിപ്പിൽ ഉയരുക. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടുകൾക്കും ഉണ്ടാകും. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യസംസ്കരണ സംവിധാനം എന്നിവ ടൗൺഷിപ്പിൽ ഒരുങ്ങും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ ചുമതല.