തൃശൂർ : ഇത്തവണത്തെ തൃശൂർ പൂരം മികച്ചരീതിയിൽ നടത്തിയതിന് മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കെ.രാജൻ ഒരു ഗാലറിയിലും പോയി ഇരുന്നില്ല, ഓടി നടന്നു പ്രവർത്തിക്കുകയായിരുന്നു. താൻ അവതരിപ്പിച്ചിരുന്ന ടെലിവിഷൻ പരിപാടിയിൽ പറഞ്ഞിരുന്നതുപോലെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂർക്കാർക്കും മലയാളികൾക്കും വേണ്ടി നന്ദി പറയുകയാണ്. മന്ത്രിക്കുള്ള സമ്മാനമായി ഒരു മുണ്ട് കലക്ടർ അർജുൻ പാണ്ഡ്യനെ ഏൽപ്പിക്കുകയും ചെയ്തു സുരേഷ് ഗോപി.
കൃത്യമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വാസവനെയും അഭിനന്ദിക്കാൻ അദ്ദേഹം മടിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല, അദ്ദേഹം ഓടി നടന്ന് കാര്യങ്ങൾ ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ ചതിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണത്തേത് ഞങ്ങൾ അവതരിപ്പിക്കുന്ന പൂരം ആയിരിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു പൊലീസ് സേന എന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ പൂരം ഭംഗിയായി നടത്തുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും പൂരപ്പറമ്പ് മണിക്കൂറുകൾ കൊണ്ടു വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ ആദരിക്കാനുമായി സംഘടിപ്പിച്ച ‘ശുചിത്വ പൂരം’ പരിപാടിയിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രശംസിച്ചത്.