കണ്ണൂര്‍ : കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് പ്രതി സന്തോഷ് കൊലപാതകം നടത്തിയത്. അതേസമയം കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന് ലൈസന്‍സ് ഉള്ളതായാണ് സൂചന. തോക്ക് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ മെഡിക്കൽ കോളജിൽ നടക്കും.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണനെ പെരുംമ്പടവ് സ്വദേശി സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. രാധാകൃഷ്ണന്റെ ഭാര്യാമാതാവിനായി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍വെച്ചായിരുന്നു കൊല നടന്നത്.
വീട് നിർമ്മാണ കരാറിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പോയിന്റ് ബ്ലാങ്കിലാണ് സന്തോഷ് ഷൂട്ട് ചെയ്തത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്.
വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രമാണ് ഫേസ്ബുക്കിൽ ആദ്യം പോസ്റ്റ് ചെയ്തത്. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ”നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല” എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.