തിരുവനന്തപുരം: കടല്‍മണല്‍ ഖനനത്തില്‍ സര്‍ക്കാരിന് എതിരായ ആരോപണം തള്ളി സിപിഎം. ഇടതുസര്‍ക്കാര്‍ തെറ്റായ നിലപാട് സ്വീകരിച്ചെന്നത് പച്ചക്കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന് മൂന്നാമതും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം.
കടല്‍മണല്‍ ഖനന വിഷയത്തില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. സ്വകാര്യവല്‍ക്കരണത്തിനാണ് കേന്ദ്രത്തിന്റെ നീക്കം. വിഷയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ താല്‍പര്യം മാത്രമാണ്. 2025 ജനുവരി 11ന് കൊച്ചിയില്‍ നടന്ന യോഗത്തിലും പിന്നീടും കേരളം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പരിസ്ഥിതി ആഘാതപഠനം നടത്താന്‍ തീരുമാനിച്ചത്.
50 വര്‍ഷത്തേക്കുള്ള അനുമതി നല്‍കാനാണ് കേന്ദ്രനീക്കം. ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാർ മൗനം പാലിക്കുന്നെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. തീരദേശം മുഴുവന്‍ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന നടപടികളാണ് കേന്ദ്രം നടത്തുന്നത്. യോജിച്ചുള്ള സമരം നടത്താമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം യുഡിഎഫ് നിരാകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ വിവരം കേന്ദ്രത്തെ അറിയിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധം ആണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ലോകത്ത് ഒരു പ്രതിപക്ഷവും ഇതുപോലെ പ്രവര്‍ത്തിക്കില്ല. അതുകൊണ്ടാണ് ശശി തരൂരിന് അങ്ങനെ അഭിപ്രായം പറയേണ്ടിവന്നത്. ഒരു വിഷയത്തിലും ക്രിയാത്മകമായ പിന്തുണ നല്‍കാന്‍ പ്രതിപക്ഷം തയ്യാറല്ല. ഒരു തരത്തിലുള്ള വികസനവും വരാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് അവരുടേതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.