ഇറാൻ – ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേലിനോടൊപ്പം ചേർന്ന് അമേരിക്ക ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ഇറാൻ – ഇസ്രായേൽ സംഘർഷത്തെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചേക്കും. ഇറാൻ്റെ മുൻകാല യുദ്ധവീര്യത്തെക്കുറിച്ചറിയുന്നവർക്ക് ഇതിൽ രണ്ടാമതൊരു അഭിപ്രായം ഉണ്ടാകാനിടയുമില്ല. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക ഇസ്രായേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിക്കുന്നതിന്റെ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ പത്താം ദിവസത്തേക്ക് കടക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ.
മെയ് മാസത്തിൽ യുഎസും ഹൂത്തികളും ഒരു വെടിനിർത്തലിന് സമ്മതിച്ചിരുന്നു എന്നത്കൊണ്ടുതന്നെ യു എസിനെ നേരിട്ട് ലക്ഷ്യം വെക്കാനിടയില്ല. പകരം, ചെങ്കടൽ ആയിരിക്കും അവരുടെ ആക്രമണകേന്ദ്രം എന്ന് മുന്നറിയിപ്പും നൽകി. ചെങ്കടലിൽ കപ്പലുകൾക്ക് ഉണ്ടാകുന്ന ഓരോ തടസ്സങ്ങളും ലോക വിപണിയിലും സമ്പത് വ്യവസ്ഥയിലും പ്രക്ഷുബ്ധമായ ചലനങ്ങളുണ്ടാക്കുമെന്നുറപ്പ്.
ജൂൺ 13-ന് ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്രായേൽ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടു. ടെഹ്‌റാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ഇസ്ലാമിക് റിപ്പബ്ലിക് തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്രായേലിനും ആണവായുധങ്ങൾ ഉണ്ടെന്ന് വ്യാപകമായി കരുതപ്പെടുന്നുണ്ട്. പക്ഷേ അവർ അത് ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനിൽ കുറഞ്ഞത് 430 പേർ കൊല്ലപ്പെടുകയും 3,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിയൻ സർക്കാർ നടത്തുന്ന നൂർ ന്യൂസ് പറഞ്ഞു. ഇസ്രായേലിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ 24 സാധാരണക്കാർ കൊല്ലപ്പെട്ടതായും പറയുന്നു.