വാഷിംങ്ടൺ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ നാടുകടത്തുന്നത് താൽക്കാലികമായി തടയണമെന്ന ഹർജി തള്ളി യുഎസ് കോടതി. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശന വേളയിൽ തഹാവൂർ റാണയെ കൈമാറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. തുടർന്ന് ആഴ്ചകൾക്ക് ശേഷം തഹാവൂർ റാണ, തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയാണ് യുഎസ് സുപ്രീം കോടതി തള്ളിയത്. റാണയുടെ നാടുകടത്തൽ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ജസ്റ്റിസ് എലീന കഗൻ വിസമ്മതിച്ചു.
2008-ൽ 175 പേരുടെ മരണത്തിന് കാരണമായ മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരൻ ഡേവിഡ് ഹെഡ്‌ലിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവുർ റാണയ്‌ക്കെതിരെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ നിർണായകമായ പല കണ്ടെത്തലുകളും ചൂണ്ടിക്കാണിച്ചിരുന്നു. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറിൽ സബർബൻ പവായിലെ ഒരു ഹോട്ടലിൽ ഇയാൾ രണ്ട് ദിവസം താമസിച്ചുവെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചാണ് 400ലധികം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലെ നാലാമത്തെ കുറ്റപത്രമാണിത്. യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചനയിൽ റാണയുടെ പങ്ക് സ്ഥാപിക്കപ്പെട്ട ചില മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
63 കാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണ്.
പാക്കിസ്ഥാൻ വംശജനായ ഒരു മുസ്ലീം ആയതിനാൽ, ഇന്ത്യയിലേക്ക് നാടുകടത്തിയാൽ താൻ പീഡിപ്പിക്കപ്പെടുമെന്ന് റാണ ഈ ആഴ്ച ആദ്യം യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ‘അടിയന്തര അപേക്ഷ’യിൽ ബോധിപ്പിച്ചിരുന്നു.