ന്യൂഡൽഹി : ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന്സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതീക്ഷ നൽകുന്ന വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നുവെന്നും കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നു വെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ് – എം എ ബേബി പറഞ്ഞു.
ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും എംഎ ബേബി. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് എന്നും എം എ ബേബി ചോദിച്ചു.
ഗവർണർക്കെതിരായി തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന നിയമസഭകൾ പാസ്സാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെനായിരുന്നു കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കറുടെ വിവർശനം. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു.