തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന തിങ്കളാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യയിലെ ഏറ്റവും പുതിയ ആഴക്കടൽ തുറമുഖമായ വിഴിഞ്ഞത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറും എംഎസ്‌സി ഐറിനയുടെ വരവ്. ഇത്രയും വലിപ്പമുള്ള ഒരു കണ്ടെയ്നർ കപ്പൽ ഒരു ഇന്ത്യൻ തുറമുഖത്ത് എത്തുന്നത് ഇതാദ്യമായാണ് എന്നത് തന്നെയാണ് വിഴിഞ്ഞത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കുന്നത്. ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ സംഭവം.
399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ പടുകൂറ്റൻ കപ്പലിന്റെ ക്യാപ്‌റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണെന്നതിലും മലയാളികൾക്കേറെ അഭിമാവിക്കാൻ വക നൽകുന്നു. കപ്പൽ ജീവനക്കാരിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദുമുണ്ട്. “ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും. ” മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് (APSEZ) നടത്തുന്ന തുറമുഖം ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ ടെർമിനലാണ് . യൂറോപ്പ്, പേർഷ്യൻ ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന, ഏറ്റവും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറൻ ഷിപ്പിംഗ് പാതകളിൽ ഒന്നിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.