പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ യുവാവിന് സെക്യൂരിറ്റി ജീവനക്കാരൻ്റെ ക്രൂരമര്‍ദ്ദനം. വള്ളിക്കോട് സ്വദേശി സജീവ് എന്നയാളാണ് മര്‍ദ്ദനത്തിന് ഇരയായത്. ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിന് സെക്യൂരിറ്റി ജീവനക്കാരന്‍, സജീവൻ്റെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ചെന്നാണ് പരാതി
യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളോട് സെക്യൂരിറ്റി ജീവനക്കാരന്‍ അതിക്രമം കാട്ടിയതെന്ന് സജീവന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ചായ കുടിക്കുന്ന കാര്യം സംസാരിച്ച് നില്‍ക്കവെ എന്തിന് പുറത്ത് പോകണമെന്ന് ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ സജീവന്റെ കരണത്തടിച്ചതായി ഭാര്യ പറഞ്ഞു. അടിച്ചത് ചോദ്യം ചെയ്തപ്പോള്‍ സെക്യൂരിറ്റി സജീവന്റെ ഇടുപ്പില്‍ ആഞ്ഞ് ചവിട്ടിയെന്നും സജീവ് തെറിച്ചുവീണെന്നും ഭാര്യ പറഞ്ഞു. സംഭവത്തില്‍ സജീവ് റാന്നി പോലീസിനും എസ് പിയ്ക്കും ഡിവൈഎസ്പിയ്ക്കും പരാതി നല്‍കി.
ഇടുപ്പെല്ലിന് ഗുരുതരമായി പരുക്കേറ്റ സജീവിന് സര്‍ജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരനെങ്കിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും റാന്നി പോലീസ് വ്യക്തമാക്കി