മലപ്പുറം : താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലമാണ് പോലീസ് കസ്റ്റഡിയിലായത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്ന് താനൂർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം പൂണെയിൽ കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണവും നൽകും.
താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ പെൺകുട്ടികൾ ബുധനാഴ്‌ച ഉച്ചയ്ക്ക് പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പുറപ്പെട്ട് നാടുവിടുകയായിരുന്നു. തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്‍റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം എടവണ്ണ സ്വദേശിയുടെ പേരിലാണ് സിം എന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും മനസ്സിലായത്. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പോലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.