തിരുവനന്തപുരം : ഈ ഭരണത്തോട് കല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ഒരു വര്‍ഗീയശക്തിയും കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“അങ്ങനെ ഭരിക്കാന്‍ കുറച്ച് ആത്മധൈര്യം വേണം. സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളത്തേയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
“വര്‍ഗീയ സംഘര്‍ഷമൊന്നുമില്ലാത്ത ഒരു നാടാണ് കേരളമെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ജനപ്രതിഷേധങ്ങള്‍ക്ക് നേര്‍ക്ക് ഒരു വെടിവെപ്പ് പോലും ഉണ്ടാകാത്ത നാട്. എല്ലാതലത്തിലും സമാധാനം പുലരുന്ന നാടായി കേരളം എന്തുകൊണ്ടാണ് മാറുന്നതെന്ന് ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ സപര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരും ക്രമസമാധാനം തകര്‍ത്ത് സ്വൈര്യജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ഈ നാട്ടിലുണ്ടെന്നും എന്നാല്‍ ഇത്തരം ശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരു ഭരണസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. ഞങ്ങൾ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.