തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൂട്ടക്കൊല ചെയ്ത പ്രതി അഫാൻ ലഹരിക്കടിമയെന്ന് ഡിവൈഎസ്‍പി. ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധന നടത്തും. കൊലപാതകങ്ങൾക്ക് പിന്നിൽ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.
സാമ്പത്തിക ബാദ്ധ്യതയെന്ന പ്രതി അഫാൻ്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പിതാവിന്‍റെ സാമ്പത്തിക ബാദ്ധ്യതയിൽ മകൻ എന്തിന് കൊലപാതകം നടത്തണമെന്നതും അന്വേഷിക്കുന്നുണ്ട്.
അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മാതാവ് ഷെമിക്ക് ബോധം വന്നെങ്കിലും പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഇവരുടെ മൊഴിയെടുക്കും. എലിവിഷം കഴിച്ച അഫാന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ലഹരി ഉപയോഗിച്ചോയെന്നറിയാൻ രക്തം പരിശോധനക്ക് അയച്ചു.
കൊല്ലപ്പെട്ട ലത്തീഫിന്‍റെയും ഷാഹിദയുടേയും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സൽമാ ബീവിയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റും .പോസ്റ്റ്മോർട്ടത്തിന് ശേഷം അഞ്ച് മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും.
പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിലായി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്.