കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിൻ്റും ഇപ്പോൾ കൊലക്ക് ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിൻ്റും ഒന്നാണ്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് സ്ഥിരീകരണം.
ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് മുറി ഒഴിഞ്ഞു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. പ്രതിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികൾ ചെയ്തിരുന്നു. 2024 ൽ വിജയകുമാറിന്റെ മൊബൈൽ അമിത് മോഷ്ടിച്ചിരുന്നു. തുടർന്ന് ഓൺലൈൻ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തിൽ വിജയകുമാർ നൽകിയ കേസിൽ ശിക്ഷിക്കപ്പെട്ട് അമിത് കോട്ടയം ജില്ലാ ജയിലിലായിരുന്നു. ഈ മാസമാണ് അമിത് ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്നു പുറത്തിറങ്ങിയത്. തുടർന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ദമ്പതികൾക്കു നേരെ അമിത് വധഭീഷണി മുഴക്കിയതിന് അടുത്തുള്ള വീട്ടുകാർ ദൃക്സാക്ഷികളാണ്.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം. കൊലപാതകത്തിന് ശേഷം പ്രതി കേരളം വിട്ട് എന്ന സൂചനയാണ് പോലീസിനുള്ളത്. പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.