തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ആധുനികവത്കരിക്കുമെന്നും കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്നും മന്ത്രി എം.ബി. രാജേഷ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങൾക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നീ കാര്യങ്ങളാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ മുൻവർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ് പുതിയ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക എന്നതും മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മദ്യത്തെ വ്യവസായമായാണ് സർക്കാർ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ത്രീസ്റ്റാർ മുതൽ മുകളിലേക്ക് ടോഡി പാർലർ തുടങ്ങാൻ അനുമതി നൽകും. കള്ളുഷാപ്പുകളെ ആധുനികവത്കരിക്കുകയും നവീകരിക്കുകയും ചെയ്യും. പ്രാകൃതമായിട്ടുള്ള അവസ്ഥയിൽനിന്ന് മാറ്റി, കള്ളുഷാപ്പുകൾ എല്ലാവർക്കും കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ തലത്തിലും ജില്ലാ തലത്തിലുമുള്ള ജാഗ്രതാ സമിതികൾ തുടർച്ചയായി യോഗം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.