കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ലെന്ന് ഹൈക്കോടതി. പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും ശുചിമുറികൾ പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് നടപടി.
ശുചിമുറി വിഷയത്തില്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സംഘടന കോടതിയെ സമീപിച്ചത്. ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് പമ്പുടമകള്‍ സ്വന്തം ചെലവില്‍ ശുചിമുറികള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വലിയ രീതിയില്‍ പൊതുജനം ഈ സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.