മുംബൈ: നഗരത്തിലെ റിട്ടയേഡ് ജീവനക്കാരനെ 30 ദിവസം ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി 12.8 കോടിരൂപ തട്ടിയെടുത്ത കേസിൽ ഡൽഹി വ്യാപാരിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഡൽഹി പഹർഗഞ്ച് നിവാസിയായ അരവിന്ദ് സിങിനെയാണ് പോലീസ് പിടികൂടിയത്. ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ മുംബൈ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ നിന്നും വിരമിച്ച മുംബൈ ചെമ്പൂർ നിവാസിയായ 56-കാരനാണ് പണം നഷ്ടപ്പെട്ടത്. ടെലികോം റഗുലേറ്ററി അതോറിറ്റിയിൽനിന്നാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഇയാളെ മൊബൈലിൽ വിളിക്കുകയായിരുന്നു. നിങ്ങളുടെ ആധാർകാർഡും ഫോൺ നമ്പറും ഉപയോഗിച്ച് അഞ്ചു സംസ്ഥാനങ്ങളിൽ കള്ളപ്പണ ഇടപാടും ലഹരിമരുന്ന് ഇടപാടും നടന്നിട്ടുണ്ടെന്നാണ് വിളിച്ചയാൾ അറിയിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസറുടെ വേഷത്തിൽ ഒരാൾ വാട്‌സാപ്പിൽ വീഡിയോ കോൾ വഴിയെത്തി. അറസ്റ്റ് വാറന്റ് പകർപ്പും അയാൾ കാണിച്ചു. പിന്നീടുള്ള 30 ദിവസവും ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതിനിടയിൽ സിബിഐ ഓഫീസർ എന്നൊക്കെ പറഞ്ഞ് പലരും വീഡിയോ കോളിൽ വന്നിരുന്നു. തന്റെ അമ്മയുമായി ചേർന്നുള്ള അക്കൗണ്ടിൽ നിന്നും 12.8 കോടി രൂപയാണ് കേസിൽനിന്ന് ഒഴിവാക്കാൻ വേണ്ടി ഇയാൾ ഓൺലൈൻ വഴി അയച്ചുകൊടുത്തത്. പണം ലഭിച്ചതോടെ അവർ ഫോൺ ബന്ധമെല്ലാം വിച്ഛേദിച്ചു. തുടർന്നാണ് ഇയാൾ പോലീസിൽ പരാതിപ്പെട്ടത്. പണം പോയ വഴി പരിശോധിച്ച സൈബർ ക്രൈം ഉദ്യോഗസ്ഥർ അരവിന്ദ് സിങ്ങിന്റെ അക്കൗണ്ട് കണ്ടെത്തി. തട്ടിച്ച പണത്തിൽ 98 ലക്ഷം രൂപ അരവിന്ദ് സിങ്ങിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പോയിട്ടുള്ളത്. അറസ്റ്റ് ചെയ്ത അരവിന്ദ് സിങിന് തട്ടിപ്പിലുള്ള പങ്ക് അന്വേഷിക്കുകയാണ് പോലീസ്.