തിരുവനന്തപുരം∙ വിവിധ സ്ഥലങ്ങളിൽ റെയിൽവെ ട്രാക്കിലേക്ക് മരങ്ങൾ വീണതിനെ തുടർന്നു വൈകിട്ടോടെ തെക്കൻ കേരളത്തിൽ റെയിൽ ഗതാഗതം താറുമാറായി. വൈകുന്നേരം 6 മണിയോടെ വീശിയ ശക്തമായ കാറ്റിലാണ് കടയ്ക്കാവൂർ റെയിൽവേ ഗേറ്റിന് സമീപം മരം ട്രാക്കിലേക്ക് വീണത്. മുരുക്കുംപുഴയിലും കഴക്കൂട്ടത്തും മരം വീണു. കഴക്കൂട്ടത്ത് മരം വീണു റെയിൽവേ വൈദ്യുതി ലൈൻ പൊട്ടി. കഴക്കൂട്ടത്തും കടയ്ക്കാവൂരും റെയിൽവേ ട്രാക്കിലെ തടസം നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രെയിൻ ഗാതാഗതം മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിച്ചു.
തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്‌പ്രസ്, കന്യാകുമാരി–കൊല്ലം മെമു, പുനലൂർ–മധുര, ഷാലിമാർ–തിരുവനന്തപുരം, കത്ര–കന്യാകുമാരി ഹിമസാഗർ, കൊല്ലം പാസഞ്ചർ, മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി, ഷാലിമാർ എക്സ്പ്രസ്, പുനലൂർ പാസഞ്ചർ, പരശുറാം എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്,
വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയത്.
ആലപ്പുഴയിലെ എഴുപുന്നയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വൈദ്യുതി ലൈനും ട്രാക്കിലേക്ക് പൊട്ടിവീണു.