വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇസ്മായില്‍ റോയര്‍, ഹംസ യൂസുഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതി അംഗങ്ങളാക്കിയത്.
2000 – ല്‍ പാക്കിസ്ഥാനില്‍ നടന്ന ലഷ്‌കറെ തൊയ്ബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ഇസ്മായില്‍. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് 13 കൊല്ലം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. യുഎസിനെതിരെ യുദ്ധ ആസൂത്രണം, അല്‍ ഖ്വയ്ദയ്ക്കും ലഷ്‌കറെ തൊയ്ബയ്ക്കും സഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 2003 – ല്‍ ഇസ്മായിലിനെതിരെ ചുമത്തപ്പെട്ടിരുന്നത്. കുറ്റം സമ്മതിച്ച ഇസ്മായിലിന് 20 കൊല്ലത്തെ ശിക്ഷ ലഭിച്ചു. 13 കൊല്ലം ഇയാള്‍ ശിക്ഷ അനുഭവിച്ചതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സേയ്ടുണ കോളേജിന്റെ സഹസ്ഥാപകനായ ഷേഖ് ഹംസ യൂസുഫിനും ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. നിലവില്‍ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇസ്‌ലാം ആന്‍ഡ് റിലീജിയസ് ഫ്രീഡം ആക്ഷന്‍ ടീം ഡയറക്ടറാണ് ഇസ്മായില്‍. മുൻപ് റെന്‍ഡെല്‍ റോയര്‍ എന്ന് അറിയപ്പെട്ടിരുന്ന ഇയാൾ 2000 – ല്‍ ആണ് ഇസ്ലാം മതം സ്വീകരിച്ച് ഇസ്മായില്‍ ആയത്. ഇസ്മായിലിന്റെ നിയമനത്തെ ‘ഭ്രാന്ത്’ എന്നാണ് ട്രംപിന്റെ അടുത്ത അനുയായി ലാറ ലൂമര്‍ വിശേഷിപ്പിച്ചത്.