വാഷിങ്ടൺ : യുഎസിൻ്റെ തൻപ്രമാണിത്വത്തിന് ചൈനയുടെ മുട്ടൻ മറുപടി. ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഒരു വ്യാപാരയുദ്ധത്തിന്റെ ലാഛന സൃഷ്ടിച്ച് കൊണ്ട് തന്നെ യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. ഒരു പടികൂടി കടന്ന്, യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവർത്തനത്തെപ്പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചു.
25 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയപ്പോൾ യുഎസിന് കീഴ്‌വഴങ്ങി ചർച്ചയ്ക്കെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ
ട്രൂഡോ, മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോ എന്നിവരെ പോലെ ചൈനയേയും വറുതി നിർത്താമെന്നുള്ള ട്രംപിൻ്റെ മോഹങ്ങൾക്കേറ്റ തിരിച്ചടിയുമാണ് ചൈനയുടെ നിലപാട്.
യുഎസിൽ നിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനവും ക്രൂഡ് ഓയിൽ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കു 10 ശതമാനവും തീരുവ ചുമത്താനാണ് ചൈന നടപടി സ്വീകരിക്കുന്നത്. ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽ
പെടുത്താനും ചൈന തീരുമാനിച്ചു.
ലോകത്തെ 2 പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണു വിലയിരുത്തൽ. കാനഡ, മെക്സിക്കോ എന്നിവരുമായുള്ള ചർച്ചകളെ തുടർന്ന് ഈ രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുന്നത് താൽക്കാലത്തേക്കു ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു.