വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി വ്യാപാര ‘കരാര്‍ ഒപ്പിട്ട ശേഷം നടത്തിയ പ്രഖ്യാപനത്തിലാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന വിവരം ട്രംപ് വെളിപ്പെടുത്തിയത്. ബിഗ് ബ്യൂട്ടിഫുള്‍ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം.
”എല്ലാവര്‍ക്കും ഒരു കരാര്‍ ഉണ്ടാക്കാനും അതിന്റെ ഭാഗമാകാനും ആഗ്രഹമുണ്ട്. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങള്‍ ചോദിച്ചത്, ‘നിങ്ങള്‍ക്ക് കരാറിലേര്‍പ്പെടാൻ താത്പര്യമുള്ള ആരെങ്കിലും ഉണ്ടോ?’ എന്നാല്‍ ഞങ്ങള്‍ ഇന്നലെ ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. ഞങ്ങള്‍ക്ക് ചില വലിയ കരാറുകളുണ്ട്. ഒരു വലിയ ഡീല്‍ വരുന്നുണ്ട്,
ഒരുപക്ഷേ ഇന്ത്യയുമായിട്ടാകാം”- തുടർപ്രസംഗത്തിൽ ട്രംപ് പറഞ്ഞു. യുഎസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്.
”നമ്മള്‍ എല്ലാവരുമായും ഡീലുകള്‍ നടത്തില്ല. ചിലര്‍ക്ക് നമ്മള്‍ നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതും, നിങ്ങള്‍ 25, 35, 45 ശതമാനം നികുതി വരെ നല്‍കണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി, പക്ഷേ എന്റെ ആളുകള്‍ക്ക് അത് അങ്ങനെ ചെയ്യാന്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് അതില്‍ കുറച്ചൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഡീലുകള്‍ ഉണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
ചൈന കരാറിന്റെ പ്രത്യേകതകളെക്കുറിച്ച് ട്രംപ് വിശദീകരിച്ചില്ലെങ്കിലും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഇതിൽ ചില സ്ഥിരീകരണങ്ങൾ നടത്തി. ഓട്ടോമോട്ടീവ്, പ്രതിരോധം, സാങ്കേതിക മേഖലകൾ ഉൾപ്പെടെയുള്ള യുഎസ് വ്യവസായങ്ങളെ സാരമായി ബാധിച്ച നിർണ്ണായക ധാതുക്കൾക്കും കാന്തങ്ങൾക്കും ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ കാലതാമസം പരിഹരിക്കുക എന്നതാണ് ഈ ധാരണയുടെ ലക്ഷ്യം.
“ജനീവ കരാർ നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനായി അമേരിക്കൻ ഭരണകൂടവും ചൈനയും ഒരു അധിക ധാരണയ്ക്ക് സമ്മതിച്ചു.” – ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങളും യുഎസ് പ്രതിരോധ നടപടികളും കാരണം ജനീവ ചർച്ചകൾ തുടക്കത്തിൽ സ്തംഭിച്ചിരുന്നു.
യുഎസ്-ചൈന കരാർ ഈ ആഴ്ചയുടെ തുടക്കത്തിൽ അന്തിമമാക്കിയതായും ചൈനീസ് കയറ്റുമതി പുനരാരംഭിക്കുന്നതിന് പകരമായി യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു വ്യാപാര കരാർ ഉടൻ അന്തിമമാക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഈ മാസം ആദ്യം യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവെ സൂചിപ്പിച്ചിരുന്നു.