മലപ്പുറം: നിലമ്പൂര്‍ – ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ പുതിയ രണ്ട് ട്രെയിനുകള്‍ കൂടി ഉടൻ സര്‍വ്വീസ് നടത്തുമെന്നറിയുന്നു. ഇതുസംബന്ധിച്ച് ദക്ഷിണ റെയില്‍വെ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്ക് രേഖാമൂലം നൽകിയ അറിയിപ്പിൽ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് വെളിപ്പെടുത്തി.
നിലമ്പൂർ – ഷൊർണൂർ പാത വൈദ്യുതീകരണം പൂര്‍ത്തീകരിച്ച് ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ദ്ധിപ്പിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ട്രെയിനുകൾക്കുള്ള അനുമതി. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ആര്‍.എന്‍. സിങ് അറിയിച്ചു.
പുതിയ ട്രെയിന്‍ സര്‍വ്വീസ് വരുന്നത് ഷൊര്‍ണൂർ – നിലമ്പൂര്‍ സെക്ടറിലെ യാത്രക്കാര്‍ക്ക് വലിയ ഉപകാരമാകും. അതോടൊപ്പം മെമു സേവനങ്ങളുടെ വിപുലീകരണം റെയില്‍വേ ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതാണെന്നും 66320 നമ്പര്‍ ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടാനുള്ള നിര്‍ദ്ദേശത്തിന് റെയില്‍വെ ബോര്‍ഡിന്റെ അനുമതി നേടിയെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ജനറൽ മാനേജർ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ട് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു.