സതീഷ് മേനോന്
തിരുവനന്തപുരം : യു.ഡി.എഫ് വിപുലീകരിക്കാന്‍ നീക്കം. ഇടതുമുന്നണി, എന്‍.ഡി.എ ഘടകകക്ഷികളില്‍ ചിലരെ അടര്‍ത്തിയെടുത്തു മുന്നണി വിപുലീകരിക്കാനാണ് നീക്കം. യു.ഡി.എഫ് ചെയര്മാന് കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഇക്കാര്യം ചുമതലപ്പെടുത്താനാണ് മുന്നണി നേതൃത്വം ആലോചിക്കുന്നത്.
ഇടതു മുന്നണിയിലെ ആര്.ജെ.ഡി, കേരള കോണ്‍ഗ്രസ് (എം), എന്‍.ഡി.എ യിലെ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബി.ഡി.ജെ.എസ് എന്നിവരുമായി ചര്‍ച്ച നടത്താനാണ് നീക്കം. മുമ്പ് യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.പി.മോഹനന്റെ നേതൃത്വത്തില്‍ ആര്.ജെ.ഡിയിലെ ഒരു വിഭാഗം എല്‍.ഡി.എഫ് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അസംതൃപ്തരാണ്. അവരുമായി യു.ഡി.എഫ് ചര്‍ച്ച നടത്തി തിരഞ്ഞെടുപ്പിന് മുമ്പ് മറു കണ്ടം ചാടിക്കാനാണ് നീക്കം. ആര്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിനൊപ്പമുള്ളവര്‍ ഇടതു മുന്നണി നിലപാടില്‍ നിരാശരെങ്കിലും മുന്നണിയില്‍ തന്നെ തുടരണമെന്ന അഭിപ്രായമുള്ളവരാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ മടക്കി കൊണ്ടു വരാനും നീക്കമുണ്ട്. എന്നാല്‍, ജോസ്.കെ.മാണിയുടെയും റോഷി അഗസ്റ്റിന്റെയും നിലപാട് അതിനനുകൂലമല്ല. എന്‍.ഡി.എയില്‍ കാര്യമായി വോട്ടു ബാങ്കുള്ള ബി.ഡി.ജെ.എസിനെ യു.ഡി.എഫിലെത്തിച്ചാല്‍ മുന്നണിയുമായി അകന്നു നില്ക്കുന്ന ഈഴവ വോട്ടുകള്‍ അനുകൂലമാക്കാമെന്നാണ് കണക്കുകൂട്ടല്‍ .
മുന്നണി വിപുലീകരണമില്ലാതെ അധികാരത്തിലെത്തുക എളുപ്പമല്ലെന്ന ചിന്തയാണ് മുന്നണിയില്‍ പലരും പങ്കു വെയ്ക്കുന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യം ബോദ്ധ്യമുണ്ട്. മുന്നണിയുടെ ന്യൂനപക്ഷ വോട്ടുബാങ്ക് ചോര്‍ച്ചയില്ലാതെ നിലനിര്‍ത്തുകയും അടിത്തറ വിപൂലീകരിക്കുകയും ചെയ്താല്‍ 2026 ല്‍ 100 സീറ്റെന്ന ലക്ഷ്യത്തിലെത്താമെന്നാണ് കണക്കുകൂട്ടല്‍. നിലമ്പൂരില്‍ മുസ്ലീം -ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം എളുപ്പമാക്കിയതിനാല്‍ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വൈകാതെ ആരംഭിച്ചേക്കും. നിലമ്പൂര്‍ വിജയത്തോടെ പാര്‍ട്ടിയിലും മുന്നണിയിലും അപ്രമാദിത്വം ഉറപ്പിച്ച പ്രിപക്ഷ നേതാവ് വി.ഡി.സതീശന് തന്നെ ഇതിന് നേതൃത്വം നല്‍കണമെന്ന് മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നുണ്ട്.
നിലമ്പൂര്‍ വിജയം മുന്നണിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അമിത ആത്മവിശ്വാസം വേണ്ടെന്നാണ് മുതിര്‍ന്ന് നേതാക്കളില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2019 ല്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തിട്ടും നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ പിന്നാലെ വന്നിട്ടും 2021 ല്‍ എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതാണ് ഇവര്‍ ഉദാഹരമായി ചൂണ്ടിക്കാട്ടുന്നത്. ഉറച്ച സി.പി.എം സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വിജയിച്ചതോടെ ഭരണവിരുദ്ധവികാരം സംസ്ഥാനത്തുണ്ടെന്നായിരുന്നു യു.ഡി.എഫ് വിലയിരുത്തല്‍. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള രാഷ്ട്രീയ നീക്കങ്ങളിലൂടെ മാത്രമെ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയൂ എന്ന് യുഡി.എഫ് നേതൃത്വവും ഇപ്പോൾ മനസ്സിലാക്കുന്നു.