മീററ്റ് : ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ചൗധരി ചരൺ സിംഗ് സർവ്വകലാശാല പരീക്ഷക്ക് രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർഎസ്‌എസ്) തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ചോദ്യം. സംഭവം വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ പ്രൊഫസറെ ചൗധരി ചരൺ സിംഗ് സർവ്വകലാശാലയിലെ എല്ലാ പരീക്ഷാ, മൂല്യനിർണ്ണയ ജോലികളിൽ നിന്നും വിലക്കി.
ഏപ്രിൽ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റർ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലെ ഒരു ചോദ്യത്തിൽ മതപരവും ജാതിപരവുമായ രാഷ്ട്രീയത്തിന്റെ ഉയർച്ചയുമായി ആർഎസ്‌എസിനെ ബന്ധിപ്പിക്കുന്നതായി ആരോപിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. നക്സലൈറ്റുകൾ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്, ദാൽ ഖൽസ എന്നിവയ്‌ക്കൊപ്പം സംഘടനയുടെ പേരും ഉൾപ്പെടുത്തിയിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ, ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങൾ വെള്ളിയാഴ്ച ചൗധരി ചരൺ സിംഗ് സർവ്വകലാശാലയുടെ കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാർക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
മീററ്റ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയായ സീമ പൻവാർ ആണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്ന് സർവ്വകലാശാല കണ്ടെത്തി. പൻവർ രേഖാമൂലം ക്ഷമാപണം നടത്തിയതായി സർവ്വകലാശാല രജിസ്ട്രാർ ധീരേന്ദ്ര കുമാർ വർമ്മ പറഞ്ഞു. വികാരങ്ങളെ വ്രണപ്പെടുത്തിയതിന് അവർ ക്ഷമാപണം നടത്തിയെന്നും മന:പ്പൂർവ്വം അങ്ങനെയൊന്ന് സൃഷ്ടിക്കാൻ അവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ഇനി ചോദ്യപേപ്പറുകൾ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വർമ്മ പറഞ്ഞു. ആർഎസ്‌എസിനെക്കുറിച്ച് വിവാദപരമായ ചോദ്യമുള്ള ചോദ്യപേപ്പർ സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു.
വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സർവ്വകലാശാല അറിയിച്ചു.