അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഫെബ്രുവരി 15 ന് അമൃത്സറിൽ എത്തും. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിനു കീഴിലുള്ള ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനങ്ങളിലൊന്നായി യാണ് ഇത് അറിയപ്പെടുന്നത്. ഫെബ്രുവരി 5 നാണ് 104 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ യുഎസ് സൈനിക വിമാനം അമൃത്സറിൽ എത്തിയത്.
അമൃത്സറിൽ വിമാനം ഇറക്കാനുള്ള തീരുമാനം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പഞ്ചാബിനെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുന്നുവെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ ചീമ ആരോപിച്ചു.
“നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ അമൃത്സറിൽ ഇറങ്ങുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഹരിയാനയോ ഗുജറാത്തിലോ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല? പഞ്ചാബിന്റെ പ്രതിച്ഛായ തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് വ്യക്തമാണ്. പകരം ഈ വിമാനം അഹമ്മദാബാദിൽ ഇറങ്ങണം,” ചീമ പറഞ്ഞു.